Wednesday, June 19, 2024

മഴയും ഞാനും


മഴയും ഞാനും 
രചന: ആനന്ദം ( നവംബർ 2008)

ചനപിന പെയ്യുന്ന മഴയുടെ മാറിലെ
 നനവൊന്നു വാരി പുണരുവാൻ മോഹം. അതിലേറെ അതിലൂടെ ഓടിക്കളിക്കുവാൻ നനവാർന്ന മോഹങ്ങൾ തത്തിവന്നു.

 പ്രായമാധിക്യവും കായ ദൗർബല്യവും കണ്ണുനീർ ചാലിൽ പരിണമിച്ചു. ആമോഹമെല്ലാം പൊഴിഞ്ഞു മനസ്സിൻറെ നൊമ്പരം മാത്രം കുതിർന്നുയർന്നു.

 നോവുന്ന മനസ്സിൻറെ തേങ്ങലിൻ തുള്ളികൾ മേഘപ്പുതപ്പിൻ തുടിപ്പായി മാറി
 ചറുപിറ ചാറലായി ലയമൊത്ത ചുവടുമായി പ്രകൃതിതൻ കേളി കുറിക്കുകയായി. 

ആർത്ത്യും വിതുമ്പിയും താണ്ഡവമാടിയും 
കറുകറെ മേഘങ്ങൾ പെയ്തു മാറി 
ബാലാർക്ക ബിംബത്തിൻ ചൂടുള്ള രശ്മികൾ പാത്തും പതുങ്ങിയും പുഞ്ചിരിച്ചു.

മഴയെന്ന പ്രകൃതിതൻ കുളിരുള്ള ഭാവങ്ങൾ  മതിയാവയോളം മനസ്സിലേറ്റി 
 മായുന്ന മറവിയെ പയ്യെ തലോടി ഞാൻ നിദ്രതൻ ലഹരിയിൽ ആഴ്ന്നിറങ്ങി.

Monday, June 10, 2024

പ്രഭാതം

പ്രഭാതം
ഉറക്കം വെടിഞ്ഞൊരാ, സൂര്യൻറെ കണ്ണുകൾ മെല്ലെ തുറന്നപ്പോൾ, ഉണ്ടായ രശ്മികൾ
രാവിൻമറയതെ, കീറിമുറിച്ചു കൊണ്ടെത്തി 
 ഉണർത്തിയീ, പ്രകൃതിയെ മന്ദമായി.

സന്ധ്യയിൽ നൽകിയ, വാഗ്ദാനം പാലിച്ച് വന്നെത്തി ആദിത്യൻ, ഭൂമിയെ പുൽകുവാൻ.
ലോകത്തിൻ വിശ്വാസം, കാത്തുസൂക്ഷിച്ചു 
കൊണ്ടോരോ പ്രഭാതവും ഓടിയെത്തീടുന്നു.

ആകാശത്തകലെയായി, സൂര്യനെ കണ്ടപ്പോൾ 
ധാത്രിതൻ ഉൾതാരിൽ, ഉണ്ടായൊരാനന്ദം,  
നിശ്വാസമായി, അങ്ങ് നിർഗമിച്ചീടവേ
ഉണ്ടായി മാറ്റങ്ങൾ, ഒട്ടേറെ ഭൂവതിൽ.

ഉണരുന്നു പക്ഷികൾ, വൃക്ഷലതാദികൾ, 
മീട്ടുന്നു പ്രകൃതിതൻ, സൂര്യഗായത്രികൾ.
തെളിയുന്നങ്ങ് ആകാശം, നീലമേഘങ്ങളും 
വിരിയുന്നു വല്ലിയിൽ, പൂക്കൾ പലതരം.

പ്രഭാതമതെത്രയോ, ക്ഷണികമാണെങ്കിലും  
അതിലുണ്ട് സന്ദേശം, ഒട്ടേറെ ശ്രദ്ധിക്കാൻ. 
 ലക്ഷ്യങ്ങൾ നേടുവാൻ, ശ്രദ്ധാലുവായാലും, 
വിശ്വാസം കാക്കണം, സ്നേഹം പകരണം.

Dated: June 10, 2024







Friday, June 7, 2024

ഉറക്കം

                    ഉറക്കം
അത്താഴശേഷമാ അടുക്കള വിട്ടെത്തും 
നിന്നെ പ്രതീക്ഷിച്ചു ഞാൻ കാത്തിരിക്കെ, 
ഒരുവാക്ക്  ചൊല്ലാതെ, മറുവാക്ക്  കേൾക്കാതെ ഉറങ്ങാൻ തുടങ്ങിയോ നീ ?

കണ്‍നട്ട്  കാതോർത്തു, നിന്നെപ്രതീക്ഷിച്ചു,
ടീ വിയിൻ മുന്നിൽ ഞാൻ, അന്ധനായി.
കഷ്ടം റിമോർട്ടിന്റെ, ബട്ടനെ അപ്പോൾ  
നിഷ്ട്ടുരമയെത്ര, കുത്തി നോവിച്ചു ഞാൻ.

കേട്ടില്ല  ഞാൻ നിന്റെ, കാലൊച്ച ഒട്ടുമേ,
കണ്ടില്ല നിൻ നിഴൽ, നീങ്ങുന്ന തെങ്ങുമേ.
ക്ഷീണത്താൽ, വായ് വലിഞ്ഞാഞ്ഞു തുറന്നപ്പോൾ 
കണ്ണുകൾ രണ്ടിലും അശ്രു നിറഞ്ഞുപൊയ്.

ടീവി കെടുത്തി ഞാൻ നിന്നെ തിരഞ്ഞപ്പോൾ,
കണ്ടു ഞാൻ നിന്നെ, ആ ശയ്യാതലത്തിലായ്.
നിദ്രയിൽ ആണ്ടു നീ, കംബിളി കുള്ളിലായ്,
സുഖമായി സുഷുപ്തിയിലാണ്ടിരിക്കുന്നത്.

എത്ര കോപിച്ചാലും, എന്തെല്ലാമായാലും
ഒരുരാത്രി പോലും, എൻ ഓർമയിലിന്ന്നോളം,
ഒരുവാക്ക്  ചൊല്ലാതെ, മറുവാക്ക്  കേൾക്കാതെ ഉറങ്ങിയിട്ടില്ല നീ യിത്രനാളും.

ഈ നിദ്ര ഞങ്ങൾക്ക് , സന്തോഷമേകുവാൻ
പ്രാർഥിച്ചു സൃഷ്ടാവോടല്പനേരം.
ഉറങ്ങുന്ന നിന്നെ ഒന്നുണർത്താൻ മുതിരാതെ
നിദ്രയെ പുൽകി ഞാൻ, നിന്നോടൊപ്പം.





Sunday, June 2, 2024

ശൂന്യമീ സ്വപ്നം

അന്നൊരു സ്വപ്നത്തിൽ ആണ്ടു പോയപ്പോഴെൻ,
സിരകളിൽ പാഞ്ഞൊരു മിന്നൽപിണർ.

ഇടി കുടുങ്ങി എൻ, അന്തരംഗങ്ങളിൽ,
കൊടും കാറ്റ് അടിച്ചെൻ്റെ, ബോധ തലങ്ങളിൽ.

കാഴ്ചകൾ മങ്ങി പോയ്, കണ്ണു തളർന്നു പോയി.
 ഓർമ്മകൾ മാഞ്ഞു പോയ്, ചിത്രങ്ങൾ മങ്ങിപ്പോയ്.  

ശബ്ദം പതിഞ്ഞു പോയ്, താളം നിലച്ചു പോയ്
ചക്രവാളത്തിൽ, വെളിച്ചം മറഞ്ഞു പോയ്. 

ശൂന്യതയ്ക്കുള്ളിൽ ഞാൻ 
ഏകനായി നിന്നപ്പോൾ, കണ്ടു ഞാൻ
 ശൂന്യമാമം ശൂന്യതയെ.

ശൂന്യമീ നേട്ടങ്ങൾ, ശൂന്യമീ കോട്ടങ്ങൾ 
ശൂന്യമീ സർവ്വവുമെന്നു കണ്ടു.

ഒരു മൂന്നാർ യാത്ര

ചാരുതയാർന്നൊരാ, തേയിലതോട്ടങ്ങൾ, 
കണ്ടുല്ലസിക്കുവാൻ, മൂന്നാറിൽ വന്ന ഞാൻ, 
കണ്ടേറെ തേയിലതോട്ടങ്ങൾ, കൂടാതെ 
 വർണ്ണം വിതറുന്ന, ഇലകളും പൂക്കളും. 

 വ്രീളാ വിവശയാം, ഭൂമി തൻ നിശ്വാസം ,
കോടമഞ്ഞായി, തഴുകി നീങ്ങീടുമ്പോൾ
പാറകൾക്കുള്ളിൽ, ചുരത്തിയോരാനന്ദം, 
അരുവിയായി  ഉതിരുന്ന, ദൃശ്യങ്ങൾ കണ്ടു ഞാൻ
കാർമേഘപാളികൾ, മൂടി മറച്ചുകൊണ്ട്, 
ആരോരും കാണാതെ, ഭൂമിയും മാനവും, 
മുത്തമിടുന്നത് , കണ്ട നദിയത്, 
കടലിനോടോതുവാൻ, പായുന്നതും കണ്ടു. 

വെള്ളച്ചാട്ടങ്ങൾ, ചൊല്ലുന്ന കഥകൾ 
കേട്ടൊട്ടേറെ, കിളികളും കാറ്റുമതേറ്റുപാടി.  കാട്ടരുവികൾ, ഇക്കിളി ശബ്ദം വെച്ചു, 
അത് കേട്ട മരങ്ങളോ, മന്ത്രിച്ചു മർമ്മരം.

കുന്നിൻ ചെരിവിലെ, ഹൃദ്യമാം കാഴ്ചകൾ, 
സിരകൾ ത്രസിപ്പിക്കും, കാടിൻറെ സംഗീതം,
പ്രകൃതി തൻ മടിത്തട്ടിൽ, കിട്ടിയോരാനന്ദം
സൂക്ഷിക്കും ഞാനെൻറെ, ഓർമ്മതൻ ചെപ്പതിൽ.

ഒരു വേനൽ മഴ


വേനൽ മഴ ഒന്ന് പെയ്തൊഴിയുന്നതെൻ, 
കോലായിൽ നിന്നു ഞാൻ നോക്കി നിന്നു.

കാർമേഘം മൂടി ഇരുട്ട് പടർന്നപ്പോൾ
മിന്നൽ പിണറുകൾ  വെട്ട മേകി.

പാറി പറക്കുന്ന മേഖത്തിൽ എവിടെയോ  പേറ്റു നോവിന്റെ രോദനം മാറ്റൊലിച്ചു.

വാനിൽ പിറന്നൊരാവെള്ളിക്കുമിളകൾ 
തുള്ളികളിച്ചു നിലം പതിച്ചു. 

വേനലിൽ ദാഹിച്ചു വരണ്ടൊരാ ഭൂതലം, വേഴാമ്പൽ പോലെ അതെ സ്വീകരിച്ചു.

വെയിലിന്റെ ചൂടേറ്റ് വാടി കിടന്നൊരാ പുൽക്കളും, പൂക്കളും, പുഞ്ചിരിച്ചു.

ചെടികളും, കോടികളും,  ചാഞ്ചാടിയാടി 
ആ മഴയുടെ ആനന്ദം ആസ്വദിച്ചു. 

കുളിരുള്ള കാറ്റൊന്നു മന്ദമായെന്നെയും, പുൽകി പുണർന്ന് കടന്നുപോയി.

മ്ലാനമായി, മൂകമായി, ഇരുന്നോരെൻ, മനസ്സിലും മഴയുടെ താളങ്ങൾ മാറ്റൊലിച്ചു.